Uncategorized

പുലിഭീതി : വനംവകുപ്പ് പടിഞ്ഞാറേക്കരയിൽ കൂടുവച്ചു

തിരൂർ:തീരത്തുണ്ടായ പുലിഭീതിയും ആശങ്കയും പരിഹരിക്കാൻ വനംവകുപ്പ് പടിഞ്ഞാറേക്കരയിൽ കൂടുവച്ചു. ക്യാമറയിൽ പുലിയോടു സാമ്യമുള്ള ജീവിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞതോടെയാണു വകുപ്പ് കൂടുവയ്ക്കാൻ തീരുമാനിച്ചത്. പുലിയുണ്ടെങ്കിൽ കൂട്ടിലാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലും പരിസരത്തുമാണു പുലിയുള്ളതായി അഭ്യൂഹമുള്ളത്.ഇവിടെ ഉല്ലാസ് നഗറിലാണു ക്യാമറ സ്ഥാപിച്ചിരുന്നത്. ഇതിനടുത്തു തന്നെയാണു കൂടു വച്ചതും. പുലിയെ ആകർഷിക്കുന്നതിനു വേണ്ടി ഇരയെയും കെട്ടിയിട്ടുണ്ട്. ഒരാഴ്ചയായി തീരദേശമാകെ ആശങ്കയിലാണ്. ഇവിടെ ദിവസങ്ങൾക്കു മുൻപു വളർത്തുനായയുടെ കഴുത്തിൽ അജ്ഞാതജീവി കടിച്ചതോടെയാണു പുലിയെന്ന ആശങ്ക പരന്നത്. ചില മത്സ്യത്തൊഴിലാളികൾ പുലിയെ കണ്ടതായും അറിയിച്ചു. ചൊവ്വാഴ്ച ഒന്നര കിലോമീറ്റർ മാറി കൂട്ടായിയിൽ 2 ആടുകളെ അജ്ഞാതജീവി കടിച്ചുകൊന്നിരുന്നു.ഇതിനിടെയാണ് ഉല്ലാസ് നഗറിൽ സ്ഥാപിച്ച ക്യാമറയിൽ ചൊവ്വാഴ്ച രാത്രി പുലിയോടു സാമ്യമുള്ള ജീവി അവ്യക്തമായി പതിഞ്ഞതും. ഇതോടെ കൂടുവയ്ക്കാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. 2009ൽ ഇവിടെ നിന്ന് ഒരു പുലിയെ പിടികൂടിയിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവിടെ കൂടെത്തിച്ചു സ്ഥാപിച്ചത്. ഇന്നലെ ഉല്ലാസ് നഗറിനു സമീപം കടലോരത്തു കഴുത്തിൽ കടിയേറ്റ നിലയിൽ ഒരു നായയെയും കണ്ടിരുന്നു. ഇതു പുലിയുടെ ആക്രമണമാണെന്നു വനംവകുപ്പ് ഉറപ്പിച്ചിട്ടില്ല. പുലിയുണ്ടെന്ന ആശങ്കയുണ്ടെന്നും അതിനാലാണ് കൂടുവച്ചതെന്നും ഡിഎഫ്ഒ പി.കാർത്തിക് പറഞ്ഞു. ഭയത്തിന്റെ ആവശ്യമില്ല, എന്നാൽ ജാഗ്രത ഉണ്ടായിരിക്കണമെന്നും  ഡിഎഫ്ഒ  പറഞ്ഞു.  

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button