വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായാണ് ഗാലറി ഒരുങ്ങുന്നത് . വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിക്കാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നിന്നും നിലത്തിരുന്നു ആസ്വദിച്ചിരുന്ന കായിക പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് സ്റ്റേഡിയം നവീകരണം .ഒരു കോടി രൂപ ചിലവിലാണ് തൈക്കാട് മിനി സ്റ്റേഡിയം മുഖച്ഛായ മാറ്റുന്നത് .ഗാലറിയുടെ നിർമ്മാണം ഒരു ഭാഗത്ത് ദ്രുതഗതിയിൽ മുന്നേറുകയാണ്. എടപ്പാളിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സഫ്കോ യാണ് ജോലികൾ നടത്തുന്നത്. ഗ്യാലറി നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നെറ്റ് കെട്ടുന്ന ജോലികളും ആരംഭിക്കും. സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് മത്സരാർത്ഥികൾക്ക് ഡ്രസ്സിംഗ് റൂം ഉൾപ്പെടെ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഗാലറിയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ മാർച്ച് അവസാനത്തോടെ സ്റ്റേഡിയം കായിക പ്രേമികൾക്ക് സമർപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് പറഞ്ഞു. മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി എന്നിവർ പ്രസിഡണ്ടിനൊപ്പം ഗ്യാലറിയുടെ നിർമ്മാണ ജോലികൾ വിലയിരുത്തി.